07/07/2026
മഞ്ഞ വെളിച്ചം; ഒരു രാജ്യത്തിന്റെ കണ്ണീരും പുഞ്ചിരിയും 💛🇧🇷
എന്റെ കുട്ടിക്കാലം മുതൽ തുടങ്ങിയ പ്രണയമാണ് ആ മഞ്ഞക്കുപ്പായത്തോട്. ഫുട്ബോൾ എന്താണെന്ന് പോലും കൃത്യമായി തിരിച്ചറിയുന്നതിന് മുൻപേ ഹൃദയത്തിൽ കയറിക്കൂടിയതാണ് ബ്രസീൽ. 98 ലോകകപ്പ് അധികമൊന്നും കാണാൻ പറ്റിയില്ലെങ്കിലും, പിറ്റേന്ന് രാവിലെ പത്രത്തിന്റെ അവസാന പേജിലെ സ്പോർട്സ് വാർത്തകൾ ആകാംഷയോടെ വായിച്ചായിരുന്നു അന്ന് കളിവിശേഷങ്ങൾ പൂർത്തിയാക്കിയിരുന്നത്. പിന്നീട് 2002 ലോകകപ്പ് വന്നപ്പോൾ ആവേശം ഇരട്ടിയായി. വായനശാലയിലെ ടേബിൾ വരാന്തയിലിട്ട്, പെട്ടി tv വെച്ച് , മുറ്റത്ത് ബെഞ്ചും കസേരകളും നിരത്തി സുഹൃത്തുക്കളോടും നാട്ടുകാരോടൊപ്പം ഒന്നിച്ചിരുന്ന് കളി കണ്ട ആ ദിനങ്ങൾ... അന്ന് അങ്ങനെ പെട്ടി ടിവി വെച്ച് കളി കാണാൻ സൗകര്യമൊരുക്കിയവർക്ക് നന്ദി!കാലം മാറി, ഇന്ന് പെട്ടി ടിവിയിൽ നിന്ന് നമ്മൾ പ്രൊജക്ടറിലേക്ക് എത്തി. ഇന്നും എന്റെ നാട്ടിൽ വലിയ സ്ക്രീനിൽ പ്രൊജക്ടർ വെച്ച് കളി നടത്തുന്ന പ്രിയപ്പെട്ടവർക്കും നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു. കാരണം, ഇന്ന് അവിടെയിരുന്ന് ആവേശത്തോടെ കളി കാണുന്ന കൊച്ചുകുട്ടികൾക്ക്, അവർ വലുതാകുമ്പോൾ അടുത്ത തലമുറയോട് അഭിമാനത്തോടെ പറയാൻ ഒരുപാടു കഥകൾ ഈ നിമിഷങ്ങൾ സമ്മാനിക്കുന്നുണ്ട്.ഈ ലോകകപ്പ് തോൽവിയും നെയ്മറുടെ വിരമിക്കലുമൊക്കെ എന്നെ വല്ലാതെ വേദനിപ്പിച്ചു, എങ്കിലും ആ പ്രണയം ഒട്ടും കുറയുന്നില്ല. കാരണം, ബ്രസീൽ എന്നാൽ വെറുമൊരു ടീമല്ല...പെലെയും റൊണാൾഡോയും റൊണാൾഡീഞ്ഞോയും നെയ്മറുമൊക്കെ പന്തുരുട്ടുന്നതിന് എത്രയോ മുൻപ്, ബ്രസീൽ എന്ന ലാറ്റിനമേരിക്കൻ രാജ്യം ദാരിദ്ര്യത്തോടും പട്ടിണിയോടും കടുത്ത വംശീയതയോടും പോരാടുകയായിരുന്നു. ഒരു വശത്ത് പണക്കാരുടെ ആഡംബരങ്ങളും മറുപശത്ത് ജീവിക്കാൻ വേണ്ടി തെരുവിൽ അലയുന്ന ലക്ഷക്കണക്കിന് മനുഷ്യരും. അവർക്ക് ഒരുമിച്ച് നിൽക്കാൻ ഒരു കാരണമുണ്ടായിരുന്നില്ല, ഒരുമിച്ച് ചിരിക്കാൻ ഒരു നിമിഷം പോലുമുണ്ടായിരുന്നില്ല. അവിടെയാണ് ഫുട്ബോൾ അവരുടെ ദൈവമായത്, ആ മഞ്ഞക്കുപ്പായം അവരുടെ ദേശീയ പതാകയേക്കാൾ വിശുദ്ധമായത്.ബ്രസീൽ ടീം എന്ന് പറഞ്ഞാൽ വെറും 11 സൂപ്പർ താരങ്ങളല്ല. അത് ഫാവെലകളിലെ (ബ്രസീലിലെ കളിമൺ ചേരികളിലെ) ഇടുങ്ങിയ തെരുവുകളിൽ, നഗ്നപാദരായി, കീറിയ പന്തുകൊണ്ടും തുണിചുരുട്ടിയ പന്തുകൊണ്ടും സ്വപ്നം കാണാൻ തുടങ്ങിയ ലക്ഷക്കണക്കിന് മനുഷ്യരുടെ ആത്മാവാണ്. അവിടെ ഫുട്ബോൾ ഒരു വിനോദമല്ല, മറിച്ച് വിശപ്പിനോടും ദുരിതങ്ങളോടുമുള്ള ഒരു ജനതയുടെ കലഹമാണ്, അതിജീവനത്തിന്റെ ഒരേയൊരു മോചനമാർഗ്ഗമാണ്.
കറുത്ത മുത്തുകളും വംശീയതയുടെ ചോരപ്പാടുകളും ⚽
ഇന്ന് നമ്മൾ കാണുന്ന മനോഹരമായ ബ്രസീൽ ഫുട്ബോൾ വെറുതെ ഉണ്ടായതല്ല. ഒരു കാലത്ത് കറുത്തവർഗ്ഗക്കാർക്കും ദരിദ്രർക്കും ഈ കളി കളിക്കാൻ പോലും അനുവാദമില്ലാതിരുന്ന കറുത്ത ചരിത്രം ബ്രസീലിനുണ്ട്. പണക്കാരായ വെളുത്തവർഗ്ഗക്കാരുടെ ക്ലബ്ബുകളിൽ കളിക്കാൻ വേണ്ടി സ്വന്തം കറുത്ത നിറം മറയ്ക്കാൻ മുഖത്ത് വെളുത്ത പൗഡർ പൂശി ഇറങ്ങേണ്ടി വന്ന കാർലോസ് ആൽബർട്ടോയെപ്പോലുള്ള താരങ്ങളുടെ കണ്ണീരുണ്ട് ഈ മഞ്ഞക്കുപ്പായത്തിന്റെ ഭൂതകാലത്തിൽ.എന്നാൽ ആ വിവേചനങ്ങളുടെ മതിലുകളെല്ലാം തകർത്തത് അവരുടെ കാലിലെ മാന്ത്രികതയായിരുന്നു. 1958-ൽ പെലെ എന്ന പതിനേഴുകാരനായ കറുത്ത മുത്ത് ലോകത്തിന്റെ നെറുകയിലേക്ക് ആ രാജ്യത്തെ നയിച്ചപ്പോൾ, അത് ബ്രസീലിന് വെറുമൊരു ലോകകപ്പ് വിജയമായിരുന്നില്ല. മറിച്ച്, നൂറ്റാണ്ടുകളായി പാർശ്വവൽക്കരിക്കപ്പെട്ട, അടിമകളാക്കപ്പെട്ട ഒരു ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രഖ്യാപനമായിരുന്നു. ഞങ്ങൾക്കും ഈ ലോകം കീഴടക്കാം എന്ന വിശ്വാസമായിരുന്നു.മാരക്കാനയിലെ ആരും പറയാത്ത ശാപം 💔1950-ലെ ലോകകപ്പ് ഫൈനൽ. സ്വന്തം നാട്ടിലെ മാരക്കാന സ്റ്റേഡിയത്തിൽ uruguayയോട് ബ്രസീൽ തോറ്റ ആ കറുത്ത ദിവസം ഒരു രാജ്യത്തിന്റെ ചരിത്രത്തെയാണ് മാറ്റിമറിച്ചത്. അന്ന് രാത്രി ബ്രസീലിൽ ഒരു വീട്ടിൽ പോലും അടുപ്പ് പുകഞ്ഞിരുന്നില്ല. ഹൃദയം പൊട്ടി മരിച്ചവരും സ്റ്റേഡിയത്തിൽ നിന്ന് ആത്മഹത്യ ചെയ്തവരും നിരവധിയാണ്. അന്ന് തോൽവിക്ക് കാരണം ബാർബോസ എന്ന കറുത്തവർഗ്ഗക്കാരനായ ഗോൾകീപ്പറാണെന്ന് പറഞ്ഞ് ലോകം മുഴുവൻ അദ്ദേഹത്തെ കുറ്റപ്പെടുത്തി.മരിക്കുന്നതുവരെ ആ മനുഷ്യൻ ബ്രസീലിലെ തെരുവുകളിൽ ഒരു കുറ്റവാളിയെപ്പോലെയാണ് ജീവിച്ചത്. മരിക്കുന്നതിന് തൊട്ടുമുൻപ് ബാർബോസ പറഞ്ഞ ഒരു വാചകമുണ്ട്: "ബ്രസീലിൽ കൊലപാതകത്തിന് പോലും പരമാവധി ശിക്ഷ 30 വർഷമാണ്. എന്നാൽ ഞാൻ ചെയ്യാത്ത തെറ്റിന് 50 വർഷമാണ് ഈ രാജ്യം എന്നെ വേട്ടയാടിയത്." വിജയങ്ങളുടെ വലിപ്പം മാത്രമല്ല, ഇത്തരം ചില കണ്ണീരിന്റെ കഥകൾ കൂടിയാണ് ബ്രസീൽ ഫുട്ബോളിനെ ഇത്രമേൽ വൈകാരികമാക്കുന്നത്.
ലോകകപ്പിലെ കണ്ണീരും നെയ്മർ യുഗത്തിന്റെ അവസാനവും 👑
വീണ്ടുമൊരു ലോകകപ്പ് കൂടി നഷ്ടപ്പെട്ട് ആ മഞ്ഞപ്പട കണ്ണീരോടെ കളം വിടുമ്പോൾ ആരാധകരുടെ ഹൃദയം തകരുന്നത് സ്വാഭാവികമാണ്. കളി തീർന്ന് വിസിൽ മുഴങ്ങുമ്പോൾ മൈതാനത്ത് മുഖം പൊത്തി കരയുന്ന കളിക്കാരെ നോക്കി ലോകം വിധിയെഴുതും, ഇനിയൊരു തിരിച്ചുവരവ് ബ്രസീലിനില്ലെന്ന്. എന്നാൽ ആ കണ്ണീരിലാണ് പുതിയൊരു ഉദയത്തിന്റെ വിത്ത് പാകുന്നത്.ഈ തോൽവിയേക്കാൾ വലിയൊരു മുറിവാണ് നെയ്മർ ജൂനിയർ എന്ന ആധുനിക ഫുട്ബോളിലെ സുൽത്താന്റെ വിരമിക്കൽ വാർത്ത. ഒരു തലമുറയെ മുഴുവൻ ഫുട്ബോളിലേക്ക് ആകർഷിച്ച ആ മാന്ത്രിക ചുവടുകൾ ഇനി ആ മഞ്ഞക്കുപ്പായത്തിൽ ഉണ്ടാകില്ല എന്നത് വിശ്വസിക്കാൻ പ്രയാസമാണ്. കളിക്കളത്തിൽ ഫൗളുകൾ കൊണ്ട് നിരന്തരം വേട്ടയാടപ്പെട്ടിട്ടും, കാലുകൾക്ക് പരിക്കേറ്റിട്ടും, വീണടത്തുനിന്ന് വീണ്ടും ഫീനിക്സ് പക്ഷിയെപ്പോലെ പറന്നുയർന്ന നെയ്മർ ബ്രസീൽ ഫുട്ബോളിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത പോരാളിയാണ്. പെലെയുടെ റെക്കോർഡുകൾ വരെ തിരുത്തിക്കുറിച്ചിട്ടും ഒരു ലോകകപ്പ് കിരീടം എന്ന സ്വപ്നം മാത്രം ബാക്കിയാക്കി അദ്ദേഹം കളം വിടുമ്പോൾ, അത് ഒരു കളിക്കാരന്റെ മാത്രമല്ല, ഒരു യുഗത്തിന്റെ തന്നെയാണ് അവസാനമാകുന്നത്. നെയ്മർ, നിങ്ങൾ തന്ന ആ സുന്ദര നിമിഷങ്ങൾക്ക് ഈ ലോകം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു.
പുതിയ ഇതിഹാസങ്ങളുടെ ഉദയം ✨
മറ്റുള്ള രാജ്യങ്ങൾക്ക് ഒരു ഇതിഹാസ താരം ജനിക്കാൻ ചിലപ്പോൾ ഒരു നൂറ്റാണ്ട് മുഴുവൻ കാത്തിരിക്കേണ്ടി വരാറുണ്ട്. എന്നാൽ ബ്രസീലിന്റെ മണ്ണിൽ എപ്പോഴും ഇതിഹാസങ്ങൾ ജനിച്ചുകൊണ്ടേയിരിക്കുകയാണ്. അതൊരു തുടർച്ചയാണ്, ഒരിക്കലും വറ്റാത്ത ഒരു ഉറവയാണ്. പെലെയിൽ നിന്ന് ഗാരിഞ്ചയിലേക്കും, അവിടെ നിന്ന് സീക്കോയിലേക്കും, പിന്നീട് റൊമാരിയോ, കഫു, റൊണാൾഡോ, കാർലോസ്, റിവാൾഡോ, റൊണാൾഡീഞ്ഞോ, കക്ക, റോബിൻജോ, അഡ്രിയാനോ എന്നിവരിലൂടെ നെയ്മറിലേക്കും എത്തിയ ആ രാജകീയ പാരമ്പര്യം ഇവിടെ അവസാനിക്കില്ല.നെയ്മർ പടിയിറങ്ങുമ്പോൾ ആ രാജാവ് ബാക്കിവെച്ചുപോയ കിരീടവും ചെങ്കോലും ഏറ്റെടുക്കാൻ പുതിയ ഇതിഹാസങ്ങൾ ആ ചേരികളിൽ നിന്ന് ഇനിയും ഉയർന്നുവരും. വിനീഷ്യസും റോഡ്രിഗോയും എൻഡ്രിക്കും മുതൽ നാളെ തെരുവിൽ പന്തുരുട്ടാൻ പോകുന്ന അജ്ഞാതനായ ഒരു ബാലൻ വരെ ബ്രസീലിന്റെ പുതിയ സൂര്യന്മാരായി മാറും. കാരണം, ബ്രസീലിലെ ഓരോ അമ്മയുടെ ഗർഭപാത്രത്തിൽ നിന്നും കുഞ്ഞുങ്ങൾ ജനിക്കുന്നത് കാലിൽ ഫുട്ബോളിന്റെ മാന്ത്രികതയുമായാണ്.കളിയല്ല,
ഇത് ജീവിതത്തോടുള്ള പ്രണയമാണ് ❤️
മറ്റുള്ള രാജ്യങ്ങൾ ജയിക്കാൻ വേണ്ടി മാത്രം കൃത്യമായ തന്ത്രങ്ങളോടെ, മെഷീനുകളെപ്പോലെ കളിക്കുമ്പോൾ, ബ്രസീലുകാർ സന്തോഷം പങ്കുവെക്കാൻ വേണ്ടി കളിക്കുന്നു. അതുകൊണ്ടാണ് അവരുടെ കളിക്കളത്തിലെ ചുവടുകൾ കണ്ട് ലോകം അതിനെ സാംബ നൃത്തം എന്ന് വിളിച്ചത്. ആ കളിയിൽ ഒരു താളമുണ്ട്, തെരുവിന്റെ സ്വാതന്ത്ര്യമുണ്ട്, ജീവിതത്തോടുള്ള അടങ്ങാത്ത പ്രണയമുണ്ട്.അവർ കളിക്കുന്നത് കിരീടങ്ങൾക്ക് വേണ്ടി മാത്രമല്ല, ഗാലറിയിലിരിക്കുന്ന, ദൂരെയൊരു ചേരിയിലെ കുരമ്പുകൂരയിൽ ടിവിക്കു മുന്നിലിരിക്കുന്ന ഒരു പാവപ്പെട്ടവന്റെ മുഖത്ത് ഒരു നിമിഷത്തെ പുഞ്ചിരി സമ്മാനിക്കാൻ വേണ്ടിയാണ്. ആ 90 മിനിറ്റ് കൊണ്ട് അവർക്ക് തങ്ങളുടെ വിശപ്പും ജീവിതത്തിലെ സങ്കടങ്ങളും മറക്കണം. അതിനുവേണ്ടിയാണ് കളിക്കളത്തിൽ ഓരോ ബ്രസീൽ താരവും ചോരയൊഴുക്കുന്നത്.ഒരുപാട് പ്രതിഭകൾ വരും, പോകും. കപ്പുകൾ വരും, ഇനിയും പോകും. എന്നാൽ ബ്രസീൽ ടീം ലോകത്തിന് നൽകിയ ഒരു വലിയ സന്ദേശമുണ്ട്: നിങ്ങൾ എത്ര താഴെയാണെങ്കിലും, ലോകം നിങ്ങളുടെ കാൽക്കീഴിൽ കൊണ്ടുവരാൻ ഒരു പന്തും ഒരുപിടി വലിയ സ്വപ്നങ്ങളും മാത്രം മതി. മഞ്ഞക്കുപ്പായം നെഞ്ചോട് ചേർക്കുന്നത് കേവലം ട്രോഫികളുടെ എണ്ണം നോക്കിയല്ല, മറിച്ച് ആ കളി തരുന്ന ആത്മാവിനെ, ആ ചരിത്രത്തെ പ്രണയിക്കുന്നത് കൊണ്ടാണ്. തോൽവികളിലും വിജയങ്ങളിലും ഒരേ ആവേശത്തോടെ, എന്നും എപ്പോഴും, ആ മഞ്ഞ വെളിച്ചത്തോടൊപ്പം! 🇧🇷💛