26/05/2026
മീനച്ചിലാറ്റിൽ ഒഴുക്കിൽപ്പെട്ട യുവാവിനെ കണ്ടെത്തി; ചരിത്ര നേട്ടവുമായി വനിതാ സ്കൂബ ഡൈവർ ഗീതുമോൾ
കോട്ടയം: അയ്മനം ഗ്രാമപഞ്ചായത്ത് വാർഡ് 11-ൽ കല്ലുമട പാലത്തിനു സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപ്പെട്ട യുവാവിനെ കോട്ടയം ഫയർ ആൻഡ് റെസ്ക്യൂ സംഘം കണ്ടെടുത്തു. ശക്തമായ ഒഴുക്കുള്ള പുഴയുടെ അടിത്തട്ടിൽ നിന്ന് വെറും 10 മിനിറ്റിനുള്ളിലാണ് അഗ്നിരക്ഷാ സേനയിലെ വനിതാ സ്കൂബ ഡൈവർ ഒഴുക്കിൽപ്പെട്ട യുവാവിനെ പുറത്തെടുത്തത്. കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ ചരിത്രത്തിൽ സ്കൂബ ഡൈവിംഗിലൂടെ ഇത്തരമൊരു ദൗത്യം വിജയകരമായി പൂർത്തിയാക്കുന്ന ആദ്യ വനിതാ സ്കൂബ ഡൈവർ ഓഫീസറെന്ന അഭിമാന നേട്ടം ഇതോടെ ഫയർ വുമൺ ഗീതുമോൾ കെ.എം സ്വന്തമാക്കി.
കല്ലുമട പാലത്തിന് സമീപം കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളിൽ ഒരാളായ കോട്ടയം സ്വദേശി ശ്രീ. അഭിഷേക് പി.പി (24) ആണ് ഒഴുക്കിൽപ്പെട്ടത്. അപകടവിവരമറിഞ്ഞ് കോട്ടയം അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ വിഷ്ണു മധുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഉടൻ തന്നെ സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു.
ഏകദേശം 20 അടിയോളം താഴ്ചയുള്ള, ശക്തമായ ഒഴുക്കുള്ള ഭാഗത്താണ് നിലയത്തിലെ സ്കൂബ ഡൈവറായ ഗീതുമോൾ കെ.എം സ്കൂബ സെറ്റ് ഉപയോഗിച്ച് പുഴയുടെ അടിത്തട്ടിലേക്ക് ഇറങ്ങിയത്. അതീവ ദുഷ്കരമായ സാഹചര്യത്തിലും കൃത്യമായ പരിശീലന മികവോടെ തിരച്ചിൽ നടത്തിയ ഗീതുമോൾ, വെറും 10 മിനിറ്റിനുള്ളിൽ തന്നെ യുവാവിനെ പുഴയുടെ അടിത്തട്ടിൽ നിന്നും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ കരയ്ക്കെത്തിച്ച യുവാവിനെ ആംബുലൻസ് മാർഗ്ഗം ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം സ്റ്റേഷൻ ഓഫീസർ വിഷ്ണു മധുവിനൊപ്പം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ പ്രവീൺ രാജൻ, നിഷാദ് എം.എസ്, ഫയർ ആൻഡ് റെസ്ക്യൂ ഡ്രൈവർ അനീഷ് ശങ്കർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സുവിൻ എസ്.എസ്, ഷിനു എസ്, സജീഷ് കുമാർ എൻ, ഗീതുമോൾ കെ.എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ട്രെയിനി അർജുൻ എം.എസ് എന്നിവരടങ്ങിയ സംഘമാണ് ഈ അതിവേഗ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
ജീവൻ പണയം വെച്ചുള്ള ദുരന്തമുഖങ്ങളിൽ പുരുഷന്മാർക്കൊപ്പം തന്നെ തോളോടുതോൾ ചേർന്ന്, സ്കൂബ ഡൈവിംഗ് പോലെയുള്ള അതീവ സങ്കീർണ്ണമായ മേഖലകളിൽ വനിതകൾക്കും വിസ്മയങ്ങൾ തീർക്കാനാകുമെന്ന് തെളിയിച്ച ഗീതുമോൾ കെ.എമ്മിനും കോട്ടയം ഫയർ ആൻഡ് റെസ്ക്യൂ ടീമിനും നാടിന്റെ നാനാഭാഗത്തുനിന്നും വലിയ രീതിയിലുള്ള അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.