28/04/2026
രോഗിയുടെ മനസ്സ് വായിക്കാതെ രോഗത്തെ പൂർണ്ണമായി ചികിത്സിക്കാൻ കഴിയില്ല എന്ന് വീണ്ടും ഓർമ്മിപ്പിച്ച ഒരു കേസായിരുന്നു ഇത്.
കഴിഞ്ഞ വർഷം ഒക്ടോബറിലാണ് വെള്ളപ്പാണ്ടിന് ഇവിടെ നല്ല ചികിത്സയുണ്ടെന്ന് ആരോ പറഞ്ഞ് അദ്ദേഹം ക്ലിനിക്കിൽ എത്തുന്നത്. പതിവുപോലെ കേസ് എടുത്തു. അസുഖം എങ്ങനെ തുടങ്ങി എന്നതിനെപ്പറ്റി പലവട്ടം പല രീതിയിൽ ചോദിച്ചിട്ടും ഒഴുക്കൻമട്ടിലുള്ള മറുപടിയാണ് ലഭിച്ചത്. അതിനാൽ അവസാനം സാധാരണ പ്രോട്ടോക്കോൾ പ്രകാരം ചികിത്സ തുടങ്ങാൻ തീരുമാനിച്ചു. പാണ്ടിന് പൊതുവെ ഒരു മാസത്തേക്കുള്ള മരുന്ന് കൊടുത്ത് വിടുകയാണ് പതിവ്. വളരെ പതുക്കെ മാറ്റങ്ങൾ വരുന്ന ഒരു അസുഖം ആയതുകൊണ്ടുതന്നെ ഫോട്ടോകൾ എടുത്ത് രേഖപ്പെടുത്തുക എന്നത് പ്രധാനമാണ്. അല്ലെങ്കിൽ മാറ്റങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടാകും, മാത്രമല്ല ഒരു മാറ്റവുമില്ല ഡോക്ടർ എന്ന് അവർ പറയുകയും ചെയ്യും.
നവംബറിൽ അദ്ദേഹം ഫോളോ അപ്പിന് വന്നപ്പോൾ കയ്യിലെ പാണ്ടുള്ള ഭാഗത്ത് സ്വാഭാവിക നിറത്തിലുള്ള ചെറിയ പാടുകൾ വന്നിട്ടുണ്ടായിരുന്നു. പക്ഷെ ഇത്തവണ കേസിന് ഒരു പുതിയ വഴിത്തിരിവ് കൂടെ ഉണ്ടായി. അന്ന് അദ്ദേഹം ഒറ്റയ്ക്കല്ല വന്നത്, കൂടെ ഭാര്യയും ഉണ്ടായിരുന്നു. ആദ്യത്തെ തവണ തുറന്ന് പറയാതിരുന്ന കാര്യങ്ങൾ ഒന്നുകൂടി ചോദിച്ചപ്പോൾ ഇത്തവണ ഭാര്യയാണ് മറുപടി പറഞ്ഞത്. ആൾ വളരെ സെൻസിറ്റീവ് ആണ്, അമ്മയുടെ മരണം നന്നായി ബാധിച്ചിട്ടുണ്ട്, അതിനുശേഷമാണ് അസുഖങ്ങൾ തുടങ്ങിയത് എന്നൊക്കെ അവർ പറഞ്ഞു. അതോടുകൂടി അസുഖത്തിനുള്ള സാധാരണ മരുന്നുകൾ മാറ്റി പൂർണ്ണമായും കോൺസ്റ്റിറ്റ്യൂഷണൽ ചികിത്സയിലേക്ക് കടന്നു.
വീണ്ടും ഒരു മാസം കൂടി കഴിഞ്ഞു. ഇത്തവണ സ്വാഭാവിക നിറം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടായിരുന്നു. അങ്ങനെ കഴിഞ്ഞ മാർച്ച് വരെ കൃത്യമായ മരുന്നും മറ്റു കാര്യങ്ങളുമായി കയ്യിലെ അസുഖം ഏതാണ്ട് മാറിത്തുടങ്ങി. കഴിഞ്ഞ ദിവസം വീണ്ടും വന്നപ്പോൾ കാലിലുള്ള ഭാഗങ്ങളിൽ കൂടി സ്വാഭാവിക നിറം വരാൻ തുടങ്ങിയിരിക്കുന്നു. അതോടൊപ്പം വെള്ള നിറമുള്ള ഭാഗങ്ങളിൽ പിങ്ക് നിറം വ്യാപിക്കുന്നു. ചികിത്സയുടെ വളരെ നല്ല ലക്ഷണങ്ങൾ തന്നെയാണ് ഇവയെല്ലാം.
ശരീരത്തിൽ കാണുന്ന ലക്ഷണങ്ങൾക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഇത്തരം യഥാർത്ഥ കാരണങ്ങൾ കണ്ടെത്തുമ്പോഴാണ് ഹോമിയോപ്പതി ചികിത്സ അതിന്റെ പൂർണ്ണതയിൽ എത്തുന്നത്. ശരിയായ കോൺസ്റ്റിറ്റ്യൂഷണൽ മരുന്നുകൾ എത്രത്തോളം ആഴത്തിൽ പ്രവർത്തിക്കും എന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. അസുഖത്തിന്റെ വേരുകൾ എവിടെയാണെന്ന് കൃത്യമായി കണ്ടെത്തി ചികിത്സിക്കുമ്പോൾ, എത്ര സാവധാനത്തിൽ മാറുന്ന രോഗമാണെങ്കിലും ശാശ്വതമായ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിക്കുമെന്ന് ഈ അനുഭവം തെളിയിക്കുന്നു.