22/08/2026
ഡോ. വേണു തോന്നയ്ക്കൽ
അർബ്ബുദം38
അർബ്ബുദത്തെ അതിജീവിയ്ക്കാം
അർബ്ബുദ രോഗത്തിൻറെ ഭീകരത പ്രത്യേകം വരച്ചു കാട്ടേണ്ടതില്ല. അതേവർക്കും അറിവുള്ളതാണ്. ഒരാൾക്ക് ക്യാൻസർ വന്നാൽ തന്മൂലം ഉണ്ടാവുന്ന സാമ്പത്തികവും സാമൂഹ്യവും മാനസ്സികവും ആയ ബുദ്ധിമുട്ട് വളരെ വലുതാണ്. രോഗചികിത്സ നടത്താൻ വേണ്ടത്ര ധനം ഉണ്ടെങ്കിലും സാമൂഹ്യവും മാനസികവും ആയ ബുദ്ധിമുട്ടുകളിൽ നിന്നും രക്ഷപ്പെടാനാവില്ലല്ലോ. അതിനാൽ രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗം വരാതെ നോക്കുന്നതാണ്.
അർബ്ബുദം പിടിപെടാതെ നോക്കുക എളുതല്ല. ഒരു അർബ്ബുദ രഹിത സമൂഹം സ്വപ്നങ്ങളിൽ മാത്രമാണ്. എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് ഒരു പരിധി വരെ ക്യാൻസറിനെ ഭയക്കാതിരിക്കാം. വിഷകാരികളായ രാസതന്മാത്രകളാൽ മലീമസമായ ആധുനിക ഭക്ഷണ പാനീയങ്ങൾ, നിത്യ ജീവിത പ്രാരാബ്ധങ്ങൾ സമ്മാനിക്കുന്ന മനോ:സംഘർഷവും മാനസിക പിരിമുറുക്കവും, വ്യായാമമില്ലാത്ത ദിനചര്യ, അമിത വണ്ണം, ആദിയായ ഘടകങ്ങൾ ഒഴിവാക്കി ജീവിക്കുകയാണെങ്കിൽ അർബ്ബുദത്തെ നമ്മുടെ വീട്ടുപടിക്കൽ നിന്നും അകറ്റാവുന്നതാണ്.
മാംസ ഭക്ഷണങ്ങൾക്കൊപ്പം നാരുള്ള ഭക്ഷ്യവസ്തുക്കളും പച്ചക്കറികളും പഴങ്ങളും കഴിക്കാൻ നാം താല്പര്യം കാണിക്കുക. പുതിയ തലമുറയ്ക്ക് കൃത്രിമ ഭക്ഷണങ്ങളും ബേക്കറി ഭക്ഷണങ്ങളും മാംസഭക്ഷണങ്ങളുമാണ് കൂടുതൽ താൽപര്യം.
കൃത്രിമ ഭക്ഷണങ്ങൾ തീർച്ചയായും ശരീരത്തെ മലിനപ്പെടുത്തുകയും ആരോഗ്യത്തെ തകർക്കുകയും ചെയ്യുന്നവയാണ്. കൃത്രിമ പാനീയങ്ങൾ രാസവസ്തുക്കളാണ്. അവയിൽ മാങ്ങയുടെയും നാരങ്ങയുടെയും ആപ്പിളിന്റെയും മണവും രുചിയും ഉള്ള കൃത്രിമ തന്മാത്രകൾ ചേർക്കുന്നു എന്നു മാത്രമേയുള്ളൂ. കൃത്രിമ ഭക്ഷണങ്ങളും രാസശീതളപാനീയങ്ങളും നമുക്ക് രോഗം ദാനം ചെയ്യാൻ എത്തുന്ന വഴികളിൽ ചിലതാണ്.
മാംസ ഭക്ഷണങ്ങൾ ക്യാൻസറിന് കാരണമാകുന്നു എന്നല്ല ഞാൻ പറയാൻ ആഗ്രഹിക്കുന്നത്. അത്തരം ഭക്ഷണങ്ങൾ പാകം ചെയ്യുന്ന കാര്യത്തിൽ പ്രത്യേകം ശ്രദ്ധ വേണം. അധികം മൊരിച്ചതും ചുട്ടതും കരിച്ചതുമായ മാംസഭക്ഷണങ്ങൾ ആരോഗ്യകരമല്ല. ആവർത്തിച്ചുള്ള എണ്ണയുടെ ഉപഭോഗം ക്യാൻസറുകൾക്ക് ഇടയാക്കുന്നു.
രോഗം ബാധിച്ച് അധികം വൈകാതെ രോഗം കണ്ടെത്തുകയും അതിന് ചികിത്സ നൽകുകയുമാണുത്തരം. അതിലേക്ക് വേണ്ട പ്രാഥമിക ബോധം വേണ്ടത് രോഗിക്ക് തന്നെയാണ്. വ്യക്തികൾക്കും സമൂഹത്തിനും അത്തരം ബോധമുണർത്തേണ്ട വിദ്യാഭ്യാസം നൽകേണ്ട ഉത്തരവാദിത്വം ആരോഗ്യ ബോധമുള്ള ഭരണ കൂടത്തിൻ്റേതാണ്. നമ്മുടെ സ്കൂൾ കലാലയ വിദ്യാഭ്യാസത്തിലും അത്തരം ആരോഗ്യ ബോധനത്തിൻ്റെ സാധ്യതകൾ കണ്ടെത്തണം..
അർബ്ബുദ കാരികളായ ഭക്ഷണങ്ങളും പാനീയങ്ങളും ഉൾപ്പെടെയുള്ള ഘടകങ്ങളുടെ വിപണനവും പ്രചാരണവും നിരോധിക്കുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുക, അക്കാര്യത്തിൽ ജനത്തെ ബോധവൽക്കരിക്കുകയും ചെയ്യുന്നതിന് പകരം ഭരണകൂടങ്ങൾ അവയുടെ ഭാഗമായി ചിന്തിക്കുന്നു എന്നറിയുമ്പോഴാണ് നമുക്ക് സങ്കടങ്ങൾ പെരുകുന്നത്. ശാസ്ത്രീയമായി കാര്യങ്ങൾ കാണുകയും വേണ്ടത് ചെയ്യുന്നതിനും പകരം പത്ര തലക്കെട്ടുകൾക്കായി പൊതു ധനം ചെലവിടുമ്പോൾ സങ്കടപ്പെടാതെ മറ്റെന്താണ് ചെയ്യാനാവുക.
ശാസ്ത്ര ബോധവും രാഷ്ട്രീയ ബോധവുമുള്ള സാംസ്കാരികമായി ചിന്തിക്കുന്ന ബുദ്ധി ജീവികളായ നമുക്ക് ആരോഗ്യ ബോധം സൂക്ഷിക്കാനാവാതെ പോവുന്നു എന്നതാണ് നേര്. ഉദ്ഘാടന മാമാങ്കങ്ങളും ആഘോഷങ്ങളും നടത്തുന്നത് ഒഴിച്ചാൽ ആരോഗ്യ ബോധം ജനങ്ങളിൽ എത്തിക്കാൻ വേണ്ട യാതൊന്നും നമ്മുടെ ആരോഗ്യ വകുപ്പ് ഇതുവരെ ചെയ്യുന്നില്ല എന്നതാണ് ഏറെ ഖേദകരം.