14/08/2026
"പ്രാർത്ഥനയിൽ പോരാടുവിൻ"
ഇവിടെ “പോരാടുക” എന്നത് പ്രാർത്ഥനയിൽ വിട്ടുകൊടുക്കാതെ, വിശ്വാസത്തോടെ, സ്ഥിരതയോടെ ദൈവസന്നിധിയിൽ നിലകൊള്ളുക എന്ന ശക്തമായ ആശയമാണ്.
നമ്മുടെ എല്ലാ പോരാട്ടങ്ങളും മനുഷ്യരോടുള്ള പോരാട്ടങ്ങളല്ല. ചില പോരാട്ടങ്ങൾ വിശ്വാസത്തിന്റെ പോരാട്ടങ്ങളാണ്; ചിലത് പ്രാർത്ഥനയുടെ പോരാട്ടങ്ങളാണ്. എന്നാൽ നാം ദൈവത്തിൽ ആശ്രയിക്കുമ്പോൾ പോരാട്ടത്തിൽ നമ്മോടുകൂടെ നിൽക്കുന്നത് ദൈവമാണ്.
"ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.
ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, കോട്ടകളെ ഇടിപ്പാൻ ദൈവസന്നിധിയിൽ ശക്തിയുള്ളവ തന്നേ.
2കൊരിന്ത്യർ 10:3,4
ക്രിസ്തീയ ജീവിതം ഒരു പോർകളമാണു. ജഡശക്തികൊണ്ടു
ആത്മീകയുദ്ധം ജയിക്കുവാൻ
സാദ്ധ്യമല്ല. ആത്മീകയുദ്ധം ജയിക്കണമെങ്കിൽ കോട്ടകളെ ഇടിക്കുവാൻ സാദ്ധ്യമാകുന്ന കർത്താവാകുന്ന വചനത്തിലും
പ്രാർത്ഥന എന്ന പോർ ആയുധത്തിലും ശക്തിപ്പെടണം.
കൊലൊസ്സ്യർക്കു എഴുതിയ ലേഖനം 4-ാം അദ്ധ്യായം 12-ാം വാക്യത്തിൽ എപ്പഫ്രാസ് സഭക്കുവേണ്ടി പ്രാർത്ഥനയിൽ
പോരാടുന്ന വ്യക്തി ആണെന്നു
പൗലൊസ് അപ്പൊസ്തലൻ
രേഖപ്പെടുത്തുന്നു.
നാം എപ്പോഴും ഒരു പോർകളത്തിലാണു. ഈ പോർക്കളത്തിൽ ഒരുപക്ഷേ നമുക്കുവേണ്ടി പ്രാർത്ഥിപ്പാൻ ആരും ഉണ്ടാകണമെന്നില്ല.
ആരും നമ്മെ സഹായിപ്പാൻ
വരണമെന്നില്ല. അപ്പോൾ പ്രാർത്ഥനയെന്ന ആയുധത്തെ
കൈയ്യിലേന്തി തനിയെ പോരാടണം. യഹൂദാ തനിയെ പോരാടിയവനാണു. മോശ യഹൂദയെ തൻ്റെ മരണത്തിനു മുൻപു അനുഗ്രഹിച്ചു ഇപ്രകാരം പറഞ്ഞു
"തന്റെ കൈകളാൽ അവൻ തനിക്കായി പോരുന്നു; ശത്രുക്കളുടെ നേരെ നീ അവന്നു തുണയായിരിക്കേണമേ.ആവർത്തനം 33:7
തനിയെ പോരാടുന്നവൻ യഹൂദ.
യഹൂദവംശത്തിൽ നിന്നും രാജാദിരാജാവായ യേശു പിറന്നു. നെഹമ്യാവു ശത്രുക്കളോടു പോരാടുവിൻ എന്നു ആഹ്വാനം ചെയ്തുകൊണ്ടു ഇപ്രകാരം പറഞ്ഞു.
"നിങ്ങൾ അവരെ പേടിക്കേണ്ടാ; വലിയവനും ഭയങ്കരനുമായ കർത്താവിനെ ഓർത്തു നിങ്ങളുടെ സഹോദരന്മാർക്കും പുത്രന്മാർക്കും പുത്രിമാർക്കും ഭാര്യമാർക്കും വീടുകൾക്കും വേണ്ടി പൊരുതുവിൻ എന്നു പറഞ്ഞു.
നെഹമ്യാവു 4:14
നാം നമ്മുടെ സ്വന്തം വിഷയത്തിനുവേണ്ടി പൊരുതിയാൽ പോരാ, വീട്ടുക്കാർക്കും ,
മക്കൾക്കും,
തലമുറകൾക്കായും പോരാടണം.
കർത്താവിന്റെ സർവ്വായുധവർഗ്ഗം കൈയ്യിലേന്തി കൊണ്ടാണു പോരാടേണ്ടതു. അന്ധകാര
ശക്തികൾക്കു എതിരെയാണു പോരാടേണ്ടതു.
സ്വന്തമായൊരു പോരാട്ടം ഉണ്ടു. കുടുംബത്തിനുവേണ്ടി പോരാട്ടമുണ്ടു. സ്വന്തമായും, കുടുംബത്തിനും മാത്രമല്ല സുവിശേഷത്തിനായും പോരാടണം.
വിശ്വാസജീവിതത്തിൽ സുവിശേഷത്തിനായി ഒരു പോരാട്ടമുണ്ടു. അതുകൊണ്ടു
പൗലൊസ് തൻ്റെ നിജപുത്രനായ
തിമൊഥെയൊസിന് എഴുതിയപ്പോൾ ഇങ്ങനെ പറഞ്ഞു.
" വിശ്വാസത്തിന്റെ നല്ല പോർ പൊരുതുക; നിത്യജീവനെ പിടിച്ചുകൊൾക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.
1തിമൊഥെയൊസ് 6:12
"എന്റെ മകനേ, ക്രിസ്തുയേശുവിലുള്ള കൃപയാൽ ശക്തിപ്പെടുക. ക്രിസ്തുയേശുവിന്റെ നല്ല ഭടനായി നീയും എന്നോടുകൂടെ കഷ്ടം സഹിക്ക.
2തിമൊഥെയൊസ് 2:1,3
സുവിശേഷ
ഘോഷണത്തിൽ ഒരു
പോരാട്ടം ഉണ്ടു.
വിശ്വാസജീവിതത്തിൽ ഒരു പോരാട്ടം ഉണ്ടു.
യുദ്ധം ഏതുമായികൊള്ളട്ടെ. അതിനെ പ്രാർത്ഥനയിൽ കൂടി മാത്രമേ ജയിക്കുവാൻ കഴികയുള്ളു. യേശു പറഞ്ഞു ഇടുക്കു വാതിലിലൂടെ അകത്തു കടപ്പിൻ. നമ്മുടെ ജീവിതത്തിൽ പല ഇടുക്കു വാതിലുകളും കടന്നു വരാം. ചില രോഗങ്ങൾ ഇടക്കുവാതിലായി അനുഭവപ്പെടാം. ചില സാമ്പത്തിക പ്രതിസന്ധികളും മറ്റു പ്രശ്നങ്ങളും ഇടക്കുവാതിലായി അനുഭവപ്പെടാം. ഇയ്യോബിനോടു
സ്നേഹിതനായ എലീഹു പറഞ്ഞു.
"തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു. ഇയ്യോബ് 33:19
ജീവിതത്തിൽ മാരകമായ രോഗങ്ങളാൽ പോരാട്ടം ഉണ്ടാകും.നീ
രക്ഷപ്പെടുകില്ലെന്നു പറഞ്ഞു സാത്താൻ പോരാടാം. എന്നാൽ പ്രാർത്ഥന എന്ന ശക്തമായ ആയുധം കൊണ്ടു ഈ സാത്താൻ്റെ കോട്ടകളെ തകർക്കാം.ഹന്ന പെനീനയെ ജയിച്ചതും ജോസഫു
സഹോദരന്മാരെ ജയിച്ചതും, ദാവീദു ഫെലിസ്ത്യമല്ലനെ ജയിച്ചതും ഈ പ്രാർത്ഥന എന്ന ആയുധം കൊണ്ടാണു. വിശ്വാസത്തിൽ പ്രാർത്ഥനയിൽ
പോരാടി ജയിച്ചവനാണു പൗലൊസ് അപ്പൊസ്തലൻ.
സകല പോരാട്ടങ്ങളേയും കർത്താവിന്റെ സർവ്വായുധവർഗ്ഗം ധരിച്ചു വിജയിച്ച പൗലൊസ് ചങ്കുറപ്പോടെ പറഞ്ഞു.
" ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികെച്ചു, വിശ്വാസം കാത്തു.ഇനി നീതിയുടെ കിരീടം എനിക്കായി വെച്ചിരിക്കുന്നു; അതു നീതിയുള്ള ന്യായാധിപതിയായ കർത്താവു ആ ദിവസത്തിൽ എനിക്കു നല്കും; എനിക്കു മാത്രമല്ല, അവന്റെ പ്രത്യക്ഷതയിൽ പ്രിയംവെച്ച ഏവർക്കുംകൂടെ.
2തിമൊഥെയൊസ് 4:7,8